ചെറുതോണി: വി.ഡി. സതീശൻ മുഖ്യമന്ത്രിയായപ്പോൾ ജില്ലയിലെ 70 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി വിജ്ഞാപനം ചെയ്തതായി സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ആരോപിച്ചു. മൂന്നാർ, ദേവികുളം മേഖലയാണ് സമ്പൂർണ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെത്തുടർന്നാണ് പുതിയ കരട് വിജ്ഞാപനം എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ചിന്നാർ വന്യജീവി സങ്കേതം, പാമ്പാടുംചോല ദേശീയോദ്യാനം, ആനമുടിച്ചോല ദേശീയോദ്യാനം, കുറിഞ്ഞി ദേശീയോദ്യാനം, മതികെട്ടാൻചോല ദേശീയോദ്യാനം എന്നീ അഞ്ചു ദേശീയ ഉദ്യാനങ്ങൾക്ക് ചുറ്റുമുള്ള 70 ച. കി.മി പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി വിജ്ഞാപനം ചെയ്തിരിക്കുന്നത്. മറയൂർ, കാന്തല്ലൂർ , കീഴാന്തൂർ, കെഡിഎച്ച് വില്ലേജുകൾ പൂർണമായി പരിസ്ഥിതി ലോലമായി മാറുകയും നിർമാണ പ്രവർത്തനങ്ങളും കൃഷികളും ഒഴിവാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് വന്നുചേർന്നിരിക്കുന്നത്.
പ്രമുഖ പരിസ്ഥിതി പ്രവർത്തകരെല്ലാം തെരഞ്ഞെടുപ്പു സമയത്ത് ജില്ലയിലെ പരിസ്ഥിതി സംരക്ഷിക്കാൻ യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചിരുന്നു. വിജ്ഞാപനം പിൻവലിക്കാൻ അടിയന്തര നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് സിപിഎം നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ജില്ലയിലെ ഭൂമിപ്രശ്നങ്ങൾ ഒന്നാകെ പരിഹരിച്ച് കപട പരിസ്ഥിതിവാദികളിൽനിന്ന് ജില്ലയെ മോചിപ്പിച്ച് സ്വതന്ത്രമായ ജീവിതം ഉറപ്പുവരുത്തിയാണ് എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കിയത്.
യുഡിഎഫ് സർക്കാർ കൊണ്ടുവരുന്ന ഏത് ജനവിരുദ്ധ നീക്കത്തെയും വനവത്കരണ നടപടികളെയും ജനങ്ങളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുമെന്നും ജനങ്ങളുടെ കാവൽക്കാരായി സിപിഎം നിലകൊള്ളുമെന്നും ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു.